തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ശക്‌തമായ മഴ തുടരാനുള്ള സാധ്യത ഉണ്ടെന്നാണ് ഇന്ന് വൈകുന്നേരം പുറത്തുവിട്ട കാലാവസ്‌ഥാ ബുള്ളറ്റിനിൽ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ ജില്ലകളിൽ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർടും നിലനിൽക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്‌തമായ മഴക്കൊപ്പം കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്ത് നാളെ വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ മണിക്കൂറിൽ കാറ്റ് വീശാനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി