ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. സുപ്രീം കോടതിക്ക് മുമ്പാകെ വന്ന പൊതുതാൽപര്യ ഹരജിയാണ് പരിഗണിക്കുന്നത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“രണ്ട് അഭിഭാഷകർ ചൊവ്വാഴ്ച കോടതിക്ക് ഒരു കത്തെഴുതി, കത്ത് പൊതുതാൽപര്യ ഹരജിയായി രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഞങ്ങളുടെ രജിസ്ട്രിക്ക് നിർദ്ദേശം നൽകി, പക്ഷേ തെറ്റായ ആശയവിനിമയം കാരണം, അവർ അത് ഒരു സ്വമേധയാ ഉള്ള കേസ് ആയി രജിസ്റ്റർ ചെയ്യുകയായിരുന്നു. വിഷയം ഇന്ന് പരിഗണിക്കും”- ചീഫ് ജസ്റ്റിസ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം പാഞ്ഞുകയറിയാണ് ഒൻപത് പേർ കൊല്ലപ്പെട്ടത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.
ചൊവ്വാഴ്ച, ഉത്തർപ്രദേശ് പോലീസ് ആശിഷ് മിശ്രക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, അമിതവേഗം, കലാപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആശിഷ് മിശ്രയെയും മറ്റുള്ളവരെയും പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അജയ് മിശ്രയെ പുറത്താക്കുന്നതിനൊപ്പം ആശിഷ് മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
Most Read: ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പേര് രാം ഗംഗ എന്നാക്കി മാറ്റണം; കേന്ദ്രമന്ത്രി