കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഡിവൈഎസ്‌പി ടിപി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലാണ് മുസ്‌തഫയെ ചോദ്യം ചെയ്‌തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന യോഗത്തിൽ മുസ്‌തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും മുസ്‌തഫയെ ചോദ്യം ചെയ്‌തിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷനുമായ വിവി രമേശൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ എന്നിവരെയും സിബിഐ ചോദ്യം ചെയ്‌തു. കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരത്തെ തുടർന്നാണ് സിപിഎം നേതാക്കളെ ചോദ്യം ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ കാസർഗോട്ടെ അഭിഭാഷകൻ എജി നായർ, പോക്‌സോ കോടതി പ്രോസിക്യൂട്ടർ പി ബിന്ദു എന്നിവരെയും സിബിഐ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. കേസിലെ മുഖ്യ പ്രതിയായ എ പീതാംബരന് നേരത്തെ ചില കേസുകളിൽ നിയമസഹായം നൽകിയത് പി ബിന്ദുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Most Read: ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു; വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ