തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പ് നിയമ സഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭയില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷം ഉന്നയിച്ചു. എം വിൻസെന്റ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന നഗരസഭയായി തിരുവനന്തപുരം മാറി. ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടും സർക്കാർ മൗനം തുടരുന്നു. 24 വ്യാജ അക്കൗണ്ടുകളാണ് ഉണ്ടാക്കിയത്. പ്രതികൾക്ക് മുൻകൂർ ജാമ്യത്തിനുള്ള അവസരം സർക്കാർ ഒരുക്കി കൊടുത്തുവെന്നും എം വിൻസെന്റ് പറഞ്ഞു.
അതേസമയം, നികുതിവെട്ടിപ്പില്‍ കേസെടുത്തുവെന്ന് മന്ത്രി കെ രാധാകൃഷ്ണന് വ്യക്തമാക്കി. പരാതി നൽകാൻ നഗരസഭ വൈകിയിട്ടില്ല, നേമം, ശ്രീകാര്യം, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി പറഞ്ഞു. ബാക്കി പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യും. നയാപൈസ പോലും നികുതിദായകർക്ക് നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.