ന്യൂഡെൽഹി: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. മോദിയടക്കം 64 പേര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം ക്ളീന്‍ ചിറ്റ് നല്‍കിയത്.
കീഴ്‌ക്കോടതി ഈ നടപടി ശരിവെക്കുകയും ചെയ്‌തിരുന്നു. ഇത് രണ്ടും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. 2002 ഫെബ്രുവരി 28ന് കലാപത്തിനിടയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെയും, അത് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയിലെയും ന്യായീകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്‌റ്റിസ് ദിനേശ് മഹേശ്വരി, ജസ്‌റ്റിസ് സിടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. കേസില്‍ ബുധനാഴ്‌ചയും വാദം തുടരും.
2012 ഫെബ്രുവരി 8നാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട് നല്‍കിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്. സാകിയ ജഫ്രിക്കായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹാജരായത്.
Read Also: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി മതി; മേൽനോട്ട സമിതി