ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി. സമിതിയുടെ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. നിലവിലെ സാഹചര്യവും കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്‌ഥാ വ്യതിയാനവും പരിഗണിച്ചാണ് നിർദ്ദേശം. 137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.
ജസ്‌റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനമായ ബെഞ്ച് മേൽനോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്‌നാട് പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചക്കൊടുവിലാണ് മേൽനോട്ട സമിതി തീരുമാനം കൈകൊണ്ടത്.
ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട് പരിശോധിച്ച് സുപ്രീം കോടതിയാണ് അന്തിമ തീരുമാനം എടുക്കുക.
വിഷയത്തിൽ കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്തണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇന്നലെ യോഗം ചേർന്നത്. ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും, ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം എന്നുമാണ് യോഗത്തിൽ കേരളം ആവശ്യപ്പെട്ടത്. എന്നാൽ 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നുവിടാമെന്നാണ് തമിഴ്‌നാട് നിലപാടെടുത്തത്. ഇരു സംസ്‌ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. കേരളത്തിന്റെ വാദങ്ങൾ സമിതി അംഗീകരിച്ചു. കേരളം ഉയർത്തിയ കാര്യങ്ങൾ ശക്‌തമാണെന്ന് തെളിഞ്ഞുവെന്നും റോഷി അഗസ്‌റ്റിൻ പ്രതികരിച്ചു.
Most Read: കൊവാക്‌സിന് അംഗീകാരം വൈകും; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഡബ്ള്യുഎച്ച്ഒ