ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയപ്പോൾ 3 സ്‌പിൽവേ ഷട്ടറുകൾ കൂടി തുറന്ന് തമിഴ്‌നാട്. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെയാണ് കൂടുതൽ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിട്ടത്. രണ്ട് ഷട്ടറുകൾ ഇന്നലെ രാത്രി 8 മണിയോടെയും തുറന്നിരുന്നു.
നിലവിൽ 1,682 ഘനയടി ജലമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. കൂടാതെ 1,687 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. സ്‌പിൽവേ ഷട്ടറുകൾ താഴ്‌ത്തുകയും തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്‌തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് പെയ്‌ത മഴ മൂലം നീരൊഴുക്കും കൂടിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്‌നാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും കഴിഞ്ഞ രാത്രിയിലും തമിഴ്‌നാട് വൻതോതിൽ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്‌പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
Read also: ജവാദ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്, ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത