ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തിൽ മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. മേൽനോട്ട സമിതിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി പറഞ്ഞു.
ഡാമിന്റെ ദൈനംദിന കാര്യങ്ങൾക്കായി കേരളം കോടതിയെ സമീപിക്കുന്നു എന്നും കോടതി വിമർശിച്ചു. സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനം എടുക്കാവുന്ന വിഷയങ്ങളിൽ സുപ്രീം കോടതിയെ സമീപിക്കരുത്. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്നും കോടതി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട് തുറന്ന് വിടുന്നുവെന്ന് കേരളം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്നും കേരളം ആരോപിച്ചിരുന്നു. മുല്ലപ്പെരിയാർ ഹരജികൾ ജനുവരി 11ന് പരിഗണിക്കാനായി മാറ്റി.
Most Read: സ്ഥലംമാറ്റം ശിക്ഷയല്ല, കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കണം; സർക്കാരിനോട് ഹൈക്കോടതി