കാസർഗോഡ്: നിർധനരായ 260 ഓളം കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയ ബദിയടുക്കയിലെ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയടുക്ക കിളിർകാർ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു. പാരമ്പര്യ വൈദ്യവും കൃഷിയും സാമൂഹ്യ പ്രവർത്തനവുമായി ഈയടുത്ത കാലം വരെ സജീവമായിരുന്നു.
പാവപ്പെട്ടവർക്ക് തയ്യൽ മെഷീനുകൾ, ഓട്ടോറിക്ഷ, നിരവധി കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതി, സമൂഹ വിവാഹങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യസ സഹായം തുടങ്ങിയ സേവനങ്ങളാണ് സ്വാമി എന്ന് വിളിപ്പേരുള്ള സായിറാം ഭട്ട് നാട്ടുകാർക്കായി ചെയ്ത് കൊടുത്തത്. പാരമ്പര്യ വൈദ്യവും കൃഷിയുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവന രംഗത്ത് സജീവമായത്.
കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നായിരുന്നു പാവങ്ങളെ സഹായിക്കാനുള്ള തുക കണ്ടെത്തിയിരുന്നത്. 1995ൽ കാലവർഷത്തിൽ വീട് നഷ്ടപെട്ട അബ്ബാസിന് വീട് നിർമിച്ച് നൽകിയായിരുന്നു സേവനത്തിന്റെ തുടക്കം. ക്ഷേത്ര ദർശനത്തിനായി സ്വരുക്കൂട്ടിയ പണം കൊണ്ടാണ് അബ്ബാസിന് വീട് നിർമിച്ച് നൽകിയത്. പിന്നീട് 260 ഓളം പാവങ്ങൾക്ക് വീടെന്ന സ്വപ്നം സായിറാം ഭട്ട് യാഥാർഥ്യമാക്കി.
ആദ്യകാലത്ത് വീട് വെയ്ക്കാനുള്ള സ്ഥലം സായിറാം ഭട്ട് തന്നെ വാങ്ങി നൽകിയിരുന്നു. ക്രമേണ പഞ്ചായത്ത് സ്ഥലം അനുവദിച്ച് തുടങ്ങി. സായിറാം ഭട്ടിന്റെ നിസ്വാർഥ സേവനത്തിലൂടെ നിരവധി കുടുംബങ്ങൾക്കാണ് വീടൊരുങ്ങിയത്. സേവനം അറിഞ്ഞതോടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചിരുന്നു. ഭാര്യ: സുബ്ബമ്മ. കൃഷ്ണഭട്ട്, ശ്യാമള എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.
Most Read: കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം