കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്ത് തുടങ്ങി. കേസിലെ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകരെ കഴിഞ്ഞ ദിവസമാണ് കോടതി ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. നാളെ ഉച്ചക്ക് 12.30 വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
സികെ അശ്വന്ത് (23), സികെ അർജുൻ (23), ദീപക് സദാനന്ദ് (22), കെ അഭിമന്യൂ (22), പ്രഷിജ് എന്ന പ്രജുട്ടി (43), പികെ ദിനേശ് (49), പ്രിതീഷ് എന്ന മൾട്ടി പ്രജി (34), പികെ ശരത് (29), എസ് അശോക് (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. കണ്ണൂർ അഡീഷണൽ എസ്പി ഏബ്രഹാം, അന്വേഷണ ഉദ്യോഗസ്ഥനായ ന്യൂമാഹി പോലീസ് ഇൻസ്പെക്ടർ പിവി ലതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ഇതിൽ കൃത്യത്തിൽ പങ്കെടുത്ത പ്രതികളെ അവരുടെ വീടുകളിൽ കൊണ്ടുപോയി അന്വേഷണം നടത്തി. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും സംഭവ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഫെബ്രുവരി 21ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മൽസ്യ തൊഴിലാളിയായ ഹരിദാസന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
Most Read: ‘കോൺഗ്രസിനെ രക്ഷിക്കൂ’; കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്റ്റർ