കോഴിക്കോട്: കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ പ്രതിഷേധം. കെസി വേണുഗോപാലിന് എതിരെ കോഴിക്കോട് നഗരത്തിലാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചത്. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജൻമനാടായ കണ്ണൂരിലും സമാനരീതിയിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തിലെ പാളയത്ത് ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സുകൾ പ്രത്യേക്ഷപ്പെട്ടത്.
5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് കെസി വേണുഗോപാലിന് എതിരെ പോസ്‌റ്റർ പ്രതിഷേധം പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ‘കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നാണ് കോഴിക്കോട് പതിപ്പിച്ച പോസ്‌റ്ററിലെ വാചകം. മലയാളത്തിലും ഇംഗ്ളീഷിലും വാചകം ഉണ്ട്. ആരാണ് പോസ്‌റ്റർ പതിപ്പിച്ചതെന്ന് വ്യക്‌തമല്ല.
കഴിഞ്ഞ ദിവസം കണ്ണൂർ ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പതിപ്പിച്ചത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എരുവേശി ഭാഗത്തും പോസ്‌റ്ററുകൾ പതിപ്പിച്ചിരുന്നു. ‘അഞ്ച് സംസ്‌ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ’ എന്നാണ് പോസ്‌റ്ററിലെ വാചകം. കൂടാതെ, ‘പെട്ടി തൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ’ എന്നും പോസ്‌റ്ററിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള നേതൃത്വത്തിന് എതിരെയുള്ള കുറ്റപ്പെടുത്തലിനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തന്നെ രംഗത്തെത്തിയിരുന്നു. 5 സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ പാർട്ടി ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ഇത്തരത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: കുതിച്ചുയർന്ന് ഇന്ധനവില; ശ്രീലങ്കയിൽ പെട്രോളിന് ഒറ്റയടിക്ക് വർധിച്ചത് 77 രൂപ