കണ്ണൂര്‍: പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്‌ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം ക്രൂര ജൻമങ്ങളില്‍ ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു പ്രതികരണം.
ജനങ്ങളുടെ കണ്ണീരും നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും സഹപ്രവര്‍ത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേവരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്‌റ്റ് കുടുംബങ്ങള്‍ പോലും താങ്കളെക്കുറിച്ചു പറയുന്നത് എന്തെന്ന് അറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാദ്ധ്യമങ്ങള്‍ കണ്ടാല്‍ മാത്രം മതിയാകുമെന്നും സുധാകരന്‍ പറഞ്ഞു.
പിടി തോമസിനെ തിരഞ്ഞെടുത്തത് തൃക്കാക്കരക്ക് പറ്റിയ അബദ്ധമാണെന്നും ഇപ്പോഴത് തിരുത്താൻ അവസരം വന്നെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയെ തുടർന്നാണ് കെ സുധാകരന്റെ പ്രതികരണം.
‘കമ്മ്യൂണിസ്‌റ്റ് ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കള്‍, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ മരിക്കുവോളം മുറുകെ പിടിച്ച പിടി തോമസിന്റെ നിഴലാകാന്‍ പോലും അര്‍ഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കള്‍ക്ക്, ജനങ്ങളുടെ നേതാവായ പിടിയെ മനസിലാകണമെന്നില്ല.
വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രവും സ്‌നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നില്ല എന്നതാണ് യഥാർഥ ‘അബദ്ധം’. പിടി തൃക്കാക്കരക്കാര്‍ക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളില്‍ അവര്‍ തന്നെ പറയും’-കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Read also: ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷ; കെ പൊന്‍മുടി