കിഷ്ത്വാർ: ലഷ്കർ-ഇ-തൊയ്ബയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്ന പ്രതി ജുനൈദ് മുഹമ്മദുമായി ബന്ധമുള്ള ഒരാൾ പിടിയിൽ. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നിന്നുമാണ് ജുനൈദ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയത്.
മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് അറസ്റ്റിന് പിന്നിൽ. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണെന്ന് എടിഎസ് അറിയിച്ചു.
നിരോധിത സംഘടനയായ ലഷ്കർ-ഇ-തൊയ്ബയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതല ജുനൈദിന് നൽകിയിരുന്നു. മെയ് 24ന് പൂനെയിലെ ദപോഡി പ്രദേശത്ത് നിന്ന് 28കാരനായ ജുനൈദ് മുഹമ്മദിനെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജുനൈദിനെ ജൂൺ മൂന്ന് വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ടിയുടെ ഭീകര ശൃംഖലയിലെ സജീവ അംഗങ്ങളുമായി ഇയാൾ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ ബന്ധപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ജുനൈദുമായി ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര എടിഎസ് സംഘം ജമ്മു കശ്മീരിലുണ്ട്. ഇതിനിടെയാണ് ജുനൈദുമായി ബന്ധമുള്ള പ്രതിയെ കുറിച്ച് എടിഎസ് സംഘത്തിന് വിവരം ലഭിച്ചതും അറസ്റ്റിലേക്ക് എത്തിയതും.
Most Read: കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ആരോഗ്യമന്ത്രി