കോഴിക്കോട്: സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്‌തമാക്കി.
ഡോക്‌ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കുമെന്ന് പറഞ്ഞ മന്ത്രി അതിനുള്ള നടപടികൾ തുടർന്നു വരികയാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം സേവന കാലാവധി മുഴുവൻ മാതൃകാ പ്രവർത്തനം നടത്തിയ ഡോ. കെസി രമേശനെതിരെ ഉണ്ടായ അന്യായമായ നടപടി ഡോക്‌ടർമാരുടെ മനോവീര്യം കെടുത്തുമെന്ന് കെജിഎംഒഎ കോഴിക്കോട് ജില്ലാസമിതി ചൂണ്ടിക്കാട്ടി. തികച്ചും ഏകപക്ഷീയമായ നടപടിക്കെതിരെ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും സമിതി വ്യക്‌തമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്റ് തടവുകാരുടെ സുരക്ഷാ ചുമതല പൂർണമായും പോലീസിനാണെന്നിരിക്കേ തടവുപുള്ളികൾ ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തി തീർക്കുന്ന നടപടി തികച്ചും ബാലിശമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
Most Read: കശ്‌മീർ കൊലപാതകങ്ങൾ; അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ