പാലക്കാട്: ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്‌കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് തങ്കം അശുപത്രിയുടെ വിശദീകരണം. മൃതദേഹം ബന്ധുവായ രേഷ്‌മക്ക് കൈമാറുകയാണ് ചെയ്‌തത്. കിട്ടി ബോധിച്ചതിന് അവരുടെ ഒപ്പും വാങ്ങിയിരുന്നുവെന്ന് ആശുപത്രി അധികൃതർ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
കുടുംബത്തിന്റെ ആവശ്യപ്രകാരം കുഞ്ഞിനെ സംസ്‌കരിക്കാനുള്ള സൗകര്യം ചെയ്‌തു കൊടുക്കുകയാണ് ചെയ്‌തതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രക്‌തസ്രാവം ഉണ്ടായതിനെതുടർന്ന് ഐശ്വര്യക്ക് രക്‌തം കയറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനായി ബന്ധുക്കളുടെ അനുമതി വാങ്ങി, ആശുപത്രി ആംബുലൻസിൽ രക്‌തം എത്തിക്കാനുള്ള ഏർപ്പാടുകളും നടത്തി. രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവസാനഘട്ടത്തിലാണ് ഗർഭപാത്രം നീക്കം ചെയ്‌തത് എന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
ഐശ്വര്യക്ക് സംഭവിച്ചത് മൾട്ടി ഓർഗൻ ഡിസ്‍ഫങ്ഷൻ സിൻഡ്രോം ആണെന്ന് ഡോക്‌ടർമാർ പറഞ്ഞു. സർജനെ കൂടാതെ ഫിസിഷ്യൻ, ഇന്റെൻസിവിസ്‌റ്റ് (intensivist) കാർഡിയോളജിസ്‌റ്റ്, നെഫ്രോളജിസ്‌റ്റ് എന്നിവരുടെ ടീം ഐശ്വര്യയെ ചികിൽസിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു.
അതേസമയം, ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ തന്നെയാണ് ഐശ്വര്യയുടെ പ്രസവം എടുത്തതെന്ന് എംഡി ആർ രാജ്‌മോഹൻ നായർ പറഞ്ഞു. നേരത്തേയും ഐശ്വര്യയെ നോക്കിയ ഡോക്‌ടർ തന്നെയാണ് അജിത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാം; ഹൈക്കോടതി






































