കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കാൻ ഹൈക്കോടതിയുടെ അനുമതി. പ്രോസിക്യൂഷന്‍ ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
നേരത്തെ വിചാരണ കോടതി ഈ ആവശ്യം തള്ളിയിരുന്നു. കോടതിയിടെ കസ്‌റ്റഡിയില്‍ ഇരിക്കുന്ന മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ല എന്നായിരുന്നു വിചാരണ കോടതി ഉത്തരവ്. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശാസ്‌ത്രീയ പരിശോധന വേണ്ടെന്ന കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് വന്ന് രണ്ട് ദിവസം കൊണ്ട് തങ്ങളുടെ പക്കലുള്ള മെമ്മറി കാര്‍ഡ് സ്‌റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ഹൈക്കോടതി പ്രസ്‌താവിച്ചത്.
ഇതോടെ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് കനത്ത തിരിച്ചടിയായി. പ്രോസിക്യൂഷന്റെ ആവശ്യം അനുവദിക്കരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും, പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ മൂന്ന് ദിവസം മാത്രം മതിയെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നത്.
Most Read: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്‌ടാവ് മരിച്ച നിലയിൽ