സൈക്കോ ത്രില്ലർ വിഭാഗത്തിലുള്ള ‘ഇൻ‘ മനോരമ മാക്സിലെത്തി. രാജേഷ് നായർ സംവിധാനം ചെയ്ത ദീപ്തി സതി, മധുപാൽ, കിയാൻ കിഷോർ, മനോഹരി, വിജയ് ബാബു തുടങ്ങിയവർ അഭിനയിച്ച ‘ഇൻ‘ മോശമല്ലാത്ത ആസ്വാദക അഭിപ്രായമാണ് നേടുന്നത്.
മനോരമ മാക്സിൽ നേരിട്ട് റിലീസ് ചെയ്ത ‘ഇൻ‘ വേറിട്ടൊരു കഥാപരിസരത്തിൽ റിപ്പർ മോഡൽ കൊലപാതകങ്ങളുടെ നിഗൂഢതയും അതിന്റെ അന്വേഷണവുമാണ് പറയുന്നത്. ചിത്രത്തിൽ കരിയറിലെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നുമായാണ് എഴുത്തുകാരനും സംവിധായകനും അഭിനേതാവുമായ മധുപാൽ എത്തുന്നത്. ആദ്യമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ മധുപാൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
പ്രമേയം കൊണ്ടും അവതരണത്തിലെ വേറിട്ട രീതികൊണ്ടും മികച്ച ത്രില്ലർ അനുഭവം നൽകുന്ന ചിത്രം പ്രേക്ഷകനെ മടുപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വിജയിച്ചിട്ടുണ്ട്. കണ്ടുമടുത്ത പ്ളോട്ടിനെ തിരക്കഥയുടെ വേറിട്ട രീതികൊണ്ടും ആർട്ടിസ്റ്റുകളെ മികച്ച രീതിയിൽ പ്ളേസ് ചെയ്തതിലൂടെയും മോശമല്ലാത്ത ക്യാമറകൊണ്ടും മികച്ച എഡിറ്റിങ്ങും ഉപയോഗിച്ച് മറികടക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
റിപ്പർ മോഡലിലുള്ള തുടർ കൊലപാതകങ്ങളും ഇതിന്റെ പോലീസിന് അന്വേഷണവും ഈ കേസിനെ, പൊലീസിന് സമാന്തരമായി ഒരു ജേണലിസ്റ്റും അന്വേഷിക്കുന്നതാണ് ചിത്രത്തിന്റെ കഥാവിഷയം. കിയാൻ കിഷോർ അവതരിപ്പിച്ച സൈക്കോപ്പാത്തും മധുപാലിന്റെ അയ്യപ്പനെന്ന പൊലീസുകാരനും ദീപ്തി സതിയുടെ ജെന്നിയെന്ന ജേണലിസ്റ്റും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അഭിനയ മികവാണ് നൽകുന്നത്.
മധുപാലിന്റെ അഭിനയ ജീവിതത്തിലെ വഴിതിരിവാകാൻ സാധ്യതയുള്ള ‘ഇൻ‘ സംവിധാനത്തിന് ഒപ്പം രചനയും നിർവഹിച്ചത് രാജേഷ് നായർ തന്നെയാണ്. എസ്ഐ അൻവറായി കൃഷ്ണൻ ബാലകൃഷ്ണനും സുകുവായി ഷാജുവും ശ്രീബയായി ആര്യയും ഗിരിയായി വിജയ് ബാബുവും അഭിനയിക്കുന്ന ചിത്രത്തിൽ കീർത്തന, കാർത്തിക, പാർഥവി, നിഷാന്ത്, ജീവ തുടങ്ങിയ പുതുമുഖങ്ങളും എത്തുന്നുണ്ട്.
പ്രേക്ഷകനെ സ്ക്രീനിൽ പിടിച്ചിരുത്തുന്ന ‘ഇൻ‘ തീർച്ചയായും ഒരിക്കൽ കാണേണ്ട ചിത്രമാണ്. 81 മിനുട്ടുകൾ മാത്രമുള്ള ‘ഇൻ‘ അമിത പ്രതീക്ഷകൾ ഇല്ലാതെ, ബിഗ് ബഡ്ജറ്റ് ചിത്രമല്ല എന്ന ബോധ്യത്തോടെ കാണാൻ ശ്രമിച്ചാൽ, കാണികൾ തരിച്ചിരുന്നു പോകുന്ന നല്ലൊരു രംഗത്തിലൂടെ ആരംഭിച്ച്, അന്വേഷണം അവസാനിക്കുന്നതു വരെ മടുപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ചിത്രമാണ്.
Most Read: അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും