കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ച സാഹചര്യത്തിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകനെ ആക്രമിച്ച കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. കൂടാതെ, മരിച്ച കർഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.
കർഷകനായ പള്ളിപ്പുറത്ത് തോമസ് എന്ന സാലു(52) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് തൊണ്ടർനാട് പുതുശേരിയിൽ വീടിനടുത്ത് ഇറങ്ങിയ കടുവ സാലുവിനെ ആക്രമിച്ചത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
കടുവയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സാലുവിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. അതിനിടെ, ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ കർഷകന്റെ ജീവനെടുത്തതിൽ പ്രതിഷേധിച്ചു പുതുശേരിയിൽ നാട്ടുകാർ ശക്തമായ പ്രതിഷേധവും നടത്തി.
കടുവ ഇറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകർ സ്ഥലത്ത് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാൽപാട് കണ്ട ഭാഗത്ത് തിരച്ചിൽ നടത്താതെ വനപാലകർ തിരിച്ചു പോയി. രാവിലെ പ്രദേശത്തെ വാഴത്തോട്ടത്തിലും പിന്നീട് സമീപത്തെ വയലിലും കടുവയെ കണ്ടു. കടുവയെ എത്രയും വേഗം കണ്ടെത്തി ഭീതി അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ആദ്യമായാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
അതേസമയം, കടുവക്കായി വനപാലക സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. അതിനിടെ, കടുവയെ പിടികൂടാൻ വനംവകുപ്പ് ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടികൂടാനാണ് ഉത്തരവ്. കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ നാട്ടുകാർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും കളക്ടർ നിർദ്ദേശം നൽകി.
Most Read: തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി