കോഴിക്കോട്: കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും, അരിക്കൊമ്പൻ കടന്നുപോയ കേരളത്തിലെ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഇടുക്കിയിലെ മാത്രം കാഴ്ച അല്ലെന്നും, കേരളത്തിൽ എല്ലായിടത്തും ഇത് തന്നെയാണ് കാഴ്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയിലെ ബൈപ്പാസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തിന് നമ്മൾ ഒറ്റക്കെട്ടാണ്. അതാണ് രാജ്യത്തിനും ലോകത്തിനും മാതൃക. കെടുതികളിൽ നിന്ന് ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചില പദ്ധതികൾക്ക് തുടക്കം കുറിച്ചു. അതിലൊന്ന് കൊച്ചി വാട്ടർ മെട്രോയാണ്. അത് നമ്മുടെ സ്വന്തം പദ്ധതിയാണ്. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി സൃഷ്ടിക്കാൻ നമുക്കായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന് മാതൃകയാകും. ഇതെല്ലാം കേരളം കൂടുതൽ വേഗതയിൽ മുന്നോട്ട് പോകുന്നു എന്ന കാഴ്ചയാണ്. വികസന കാര്യങ്ങളിൽ ഒരുമിച്ചു നിൽക്കാൻ നമുക്കാകണം. മറ്റു കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും. അത് മാറ്റിവെച്ചു നാളത്തെ നാടിനായി ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പേരാമ്പ്രയിലെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് നീണ്ട കാലത്തേ സ്വപ്നമാണ് പൂവണിയുന്നത്. ഇതോടെ, പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാവുകയാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 58.29 കോടി രൂപ ചിലവിൽ നിർമിച്ച ബൈപ്പാസിന് 2.73 കിലോമീറ്റർ ദൂരവും 12 മീറ്റർ വീതിയുമുണ്ട്.
13 ഇടങ്ങളിൽ ലിങ്ക് റോഡും 109 കൂറ്റൻ തെരുവ് വിളക്കുകളും ബൈപ്പാസിലുണ്ട്. 27.96 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചിലവഴിച്ചത്. 2008ൽ ആരംഭിച്ചു 2010ൽ പൂർത്തിയാക്കേണ്ടിയിരുന്ന ബൈപ്പാസ് 12 വർഷം വൈകിയാണ് നിർമാണം പൂർത്തിയായത്. ഭൂമി ഏറ്റെടുക്കൽ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതി ബൈപ്പാസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് ബൈപ്പാസ് നിർമാണം പുനരാരംഭിക്കാൻ കഴിഞ്ഞത്.
2021 ഫെബ്രുവരി 14ന് പ്രവൃത്തി ഉൽഘാടനം ചെയ്യപ്പെട്ട ബൈപ്പാസ് ഇന്ന് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും വിധമാണ് ഉൽഘാടനത്തിന് ഒരുങ്ങിയത്. ബൈപ്പാസ് തുറന്നതോടെ പേരാമ്പ്ര ടൗണിലെ വീർപ്പുമുട്ടലും ട്രാഫിക് ബ്ളോക്കുമെല്ലാം അവസാനിക്കുകയാണ്. നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമായി പേരാമ്പ്ര ബൈപ്പാസ് മാറും.
Most Read: അരിക്കൊമ്പന് പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല; വനം മന്ത്രി