തിരുവനന്തപുരം: പ്രതിപക്ഷത്തെ ഇനി പിണറായി വിജയൻ നയിക്കും. സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കുന്നത്.
വിഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടായെങ്കിലും പ്രതിപക്ഷത്തെ പിണറായി വിജയൻ തന്നെ നയിക്കട്ടെ എന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവായി പിണറായി എത്തുന്നതിൽ സിപിഎമ്മിനുള്ളിൽ തർക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പിണറായി വേണ്ടെന്നും പകരം പുതിയൊരാൾ നേതൃ സ്‌ഥാനത്തേക്ക് വരട്ടെയെന്നും സിപിഐ നിലപാട് എടുത്തിരുന്നെങ്കിലും പിന്നീട് എല്ലാം മാറിമറിഞ്ഞു. പ്രതിപക്ഷ നേതാവായി മുഹമ്മദ് റിയാസോ, കെഎൻ. ബാലഗോപാലോ വരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
കഴിഞ്ഞ പത്തുവർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി നിയമസഭയിൽ എത്തുന്നത് പ്രതിപക്ഷ നേതാവായിട്ടാകും. 16ആം കേരള നിയമസഭയിൽ വിഡി. സതീശനും പിണറായി വിജയനും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്‌ചയാകും ഇനി കാണുക.
Most Read| ‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ



































