കോഴിക്കോട്: അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. ഇവയെ കൃത്യമായി നിരീക്ഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിന് മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചകൾക്ക് കാരണമായത്.
എന്നാൽ, പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും, ഓരോ നാട്ടിലും ഓരോ സമ്പ്രദായവും രീതിയും ഉണ്ടെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആന ഇപ്പോൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുളളത്. അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകൾ പ്രശ്‌നം ആല്ലെന്നാണ് വിലയിരുത്തൽ.
Most Read: എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം