പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിൽ സിപിഎമ്മിനുള്ളിൽ വിമർശനം. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രി ആക്കാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.
രണ്ടുതവണ പിണറായി ഇളവ് വാങ്ങി, പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല. പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കാൻ ഉള്ള തീരുമാനം റദ്ദാക്കണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ ആവശ്യം. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതിയും ശൈലികളും ശരിയായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് ജനങ്ങളെ അകറ്റിയതും തോൽവിക്ക് കാരണമായതും. ഇനിയെങ്കിലും തിരുത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എംവി. ഗോവിന്ദനെതിരെയും വിമർശനമുയർന്നു. പാർട്ടി സെക്രട്ടറി പാർട്ടിയെയല്ല കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചത്. പാർട്ടിക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുല്ലുവില ആയിരുന്നുവെന്നും വിമർശനം ഉയർന്നു. മന്ത്രിമാരുടെ പ്രവർത്തനം ശരിയായില്ലെന്നും അംഗങ്ങൾ നിലപാടെടുത്തു.
സംസ്ഥാന കമ്മിറ്റിയാണ് കഴിഞ്ഞദിവസം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകട്ടെയെന്ന നിർദ്ദേശം കേരള നേതൃത്വം പൊളിറ്റ് ബ്യൂറോ യോഗത്തിൽ വെച്ചിരുന്നു. പിബിയുടെ അംഗീകാരത്തോടെയാണ് ഇന്നലെ അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർദ്ദേശം അവതരിപ്പിച്ചത്.
തലമുറമറ്റം എന്ന നിലയ്ക്ക് പുതിയൊരു നേതാവിനെ നിയോഗിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിൽ ചിലർ ഉയർത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. പിബി അംഗം നിയമസഭയിൽ ഉള്ളപ്പോൾ കക്ഷി നേതാവായി മറ്റൊരാളെ തീരുമാനിക്കുന്ന രീതി ഇല്ലെന്നും പിണറായി പ്രതിപക്ഷ നേതാവാകുന്നില്ലെങ്കിൽ എംഎൽഎ സ്ഥാനം ഒഴിയേണ്ടി വരുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
Most Read| എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07




































