തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം ഡയറക്ടർ ഡോ. വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യാനോ തീരുമാനമെടുക്കാനോ അധികൃതർ തയ്യാറായില്ലെന്ന് ചർച്ചയ്ക്ക് ശേഷം സമരസമിതി നേതാവ് മിനി പറഞ്ഞു. സർക്കാരിന് പണമില്ലെന്നും സമയം നൽകണമെന്നും സമരത്തിൽ നിന്ന് പിന്തിരിയണമെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടത്. മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മിനി പറഞ്ഞു.
ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെന്ന് പറയുമ്പോഴും ഇൻസെന്റീവിന് ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ ഓണറേറിയത്തിന് കൂടി ബാധകമാകുന്ന പുതിയ വിചിത്ര ഉത്തരവിനെ കുറിച്ചാണ് കൂടുതലും ചർച്ച നടന്നത്. സമരത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം അംഗീകരിക്കില്ല. ഓണറേറിയം 700 രൂപയാക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ഡയറക്ടർ തയ്യാറായില്ലെന്നും മിനി പറഞ്ഞു.
അതേസമയം, നാളെ രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ആദ്യം നിരാഹാരം കിടക്കാൻ നിരവധി ആശമാരാണ് പേര് നൽകിയിരിക്കുന്നത്. അതിനായി നറുക്കെടുപ്പ് വേണ്ടിവരുമെന്നും മിനി പറഞ്ഞു. അതേസമയം, മറ്റുള്ളവർക്കെല്ലാം ശമ്പളം വാരിക്കോരി കൊടുക്കുന്ന സർക്കാരിന് തങ്ങൾക്ക് മാത്രം നൽകാനാണ് പണം ഇല്ലാത്തതെന്ന് സമരപ്പന്തലിലുള്ള ആശമാർ പ്രതികരിച്ചു.
അതിനിടെ, ആശമാരുമായി വീണ്ടും ചർച്ച നടത്താനാണ് സർക്കാർ തീരുമാനം. മൂന്നുമണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് സമരസമിതി നേതാക്കളുമായി ചർച്ച നടത്തും. എൻഎച്ച്എം ഡയറക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്നും അനിശ്ചിതകാല സമരം നാളെമുതൽ ആരംഭിക്കുമെന്നും സമരസമിതി നേതാക്കളെ അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി