തിരുവനന്തപുരം: ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ. തിരുവനന്തപുരത്തെ പുതിയ സംസ്‌ഥാന കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വിവി രാജേഷ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്‌റ്ററുകൾ.
രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണം എന്നുമാണ് ആവശ്യം. ബിജെപി റിയാക്ഷൻ പ്ളാറ്റ്‌ഫോം എന്ന പേരിൽ ഇംഗ്ളീഷിലും മലയാളത്തിലുമായാണ് പോസ്‌റ്ററുകൾ. ഇഡി റബ്ബർ സ്‌റ്റാമ്പ് അല്ലെങ്കിൽ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. വിവി രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനവും 15 വർഷത്തെ സാമ്പത്തിക വളർച്ചയും പാർട്ടി അന്വേഷിക്കണമെന്നും പോസ്‌റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാത്രിയാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ബിജെപി മുൻ അധ്യക്ഷനും വക്‌താവുമായിരുന്ന രാജേഷ് പാർട്ടിയിൽ കെ സുരേന്ദ്രന്റെ വിശ്വസ്‌തനാണ്. തിരുവനന്തപുരം നഗരസഭാ കൗൺസിലറും കൂടിയാണ്. രാജീവ് ചന്ദ്രശേഖരനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെയാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ രാജേഷിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ