തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. വനിതാ ശിശു വികസന ഡയറക്ടർ ഹരിത വി കുമാർ ആണ് ചെയർപേഴ്സൺ. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ സംബന്ധിച്ച് പഠിച്ച് സമിതി റിപ്പോർട് നൽകും.
ഒരുവിഭാഗം ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാപ്പകൽ യാത്ര നടത്തുന്നതിനിടെയാണ് പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്. ആശാ സമരം 100 ദിനത്തോട് അടുക്കുകയാണ്. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ആശാ വർക്കർ സമരം ശക്തമായ സാഹചര്യത്തിൽ സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിരുന്നില്ല. സമിതി രൂപീകരിക്കുന്ന വിവരം സർക്കാർ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. ഏപ്രിൽ മൂന്നിന് നടന്ന ചർച്ചയിലാണ് പ്രശ്നം പഠിക്കാൻ സമിതിയെ വയ്ക്കാമെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടത്.
നിലവിൽ 38 ദിവസത്തിന് ശേഷമാണ് സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഹരിത വി കുമാറിന് പുറമെ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ആർ സുഭാഷ്, ധന-തൊഴിൽ വകുപ്പിൽ നിന്ന് അവർ നിർദ്ദേശിക്കുന്ന അഡീ. സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ, എൻഎച്ച്എം സോഷ്യൽ ഡവലപ്പ്മെന്റ് മേധാവി കെഎം സീന എന്നിവരാണ് സമിതിയിലുള്ളത്.
സമിതി വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പഠിച്ച് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കും. ഇത് പരിഗണിച്ചാവും സർക്കാർ ഓണറേറിയം വർധന ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. അതേസമയം, ഓണറേറിയം വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാനും സമിതിയുടെ ആവശ്യമില്ലെന്നും സമരം പൊളിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമിതി രൂപീകരണമെന്നുമാണ് സമരസമിതി നേതാക്കൾ ആരോപിക്കുന്നത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ