കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ കൂടുതൽ മുങ്ങുന്നു. ഞായറാഴ്‌ച രാവിലെയോടെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലിൽ നിന്ന് മാറ്റി. കപ്പൽ കടലിൽ താഴുന്ന സാഹചര്യത്തിലാണിത്.
കപ്പൽ നിവർത്താനും കണ്ടെയ്‌നറുകൾ മാറ്റാനും മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്. നാവികസേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും കപ്പലുകൾ സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കപ്പൽ കരയിലേക്ക് അടുപ്പിക്കാൻ നാവികസേനാ ശ്രമം ആരംഭിച്ചു.
കടലിൽ വീണ കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വിവരം. കൊല്ലം, തിരുവനന്തപുരം തീരത്തെത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്‌നറുകൾ കടലിൽ പതിച്ചത്. കൊച്ചിയിലേക്ക് എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് ചെരിഞ്ഞത്. കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്‌തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവർ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്‌ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളിൽ ചിലത് വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. 6-8 കണ്ടെയ്‌നറുകളാണ് കടലിലേക്ക് വീണതെന്നുമായിരുന്നു വിവരം.
തുടർന്ന്, പ്രതികൂല കാലാവസ്‌ഥയെ അവഗണിച്ച് തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. ശക്‌തമായ കാറ്റിനെ തുടർന്നാണ് അപകടമെന്നാണ് സൂചന.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































