കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ തിങ്കളാഴ്‌ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ജസ്‌റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം ആറിനാണ് കോടതി ടോൾ പിരിവ് തടഞ്ഞത്. ആദ്യം ഒരുമാസത്തേക്ക് തടഞ്ഞത് പിന്നീട് നീട്ടുകയായിരുന്നു. അതേസമയം, പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്‌കരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
പുതുക്കിയ ടോൾ നിരക്ക് ആയിരിക്കുമോ ഇനിമുതൽ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിന് ശേഷമേ വ്യക്‌തമാകൂ. ദേശീയപാതാ അതോറിറ്റിയുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. ദിവസം 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളം കൊടുക്കണമെന്നും മറ്റു ചിലവുകൾ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
ടോൾ ഇനത്തിൽ ഒരുരൂപ പോലും വരുമാനമില്ലെന്നും ഇവർ വ്യക്‌തമാക്കി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ അനുവദിക്കാമെന്നും എന്നാൽ ചില വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിലായിരിക്കും ഇതെന്നും കോടതി വ്യക്‌തമാക്കിയത്. കോടതി ഉത്തരവിനെ തുടർന്ന് ടോൾ പിരിവ് തടഞ്ഞിരുന്ന സമയത്ത് ടോൾ നിരക്ക് പരിഷ്‌കരിച്ചിരുന്നു. വാർഷിക വർധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി വ്യക്‌തമാക്കിയിരിക്കുന്നത്.
ഒരുഭാഗത്തേക്കുള്ള യാത്രയ്‌ക്ക് 5 മുതൽ 15 രൂപ വരെയാണ് ടോൾ വർധിപ്പിച്ചിരിക്കുന്നത്. കാറുകൾക്ക് ഒരുഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്‌ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും.
ബസ്, ട്രക്ക് എന്നിവയ്‌ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്‌ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്‌ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ