വാഷിങ്ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ”റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്‌ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്രമോദി എനിക്ക് ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും”- വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രതികരണത്തിൽ ഇന്ത്യയുടെ പ്രതികരണം ഉടൻ വരുമെന്നാണ് പ്രതീക്ഷ.
യുക്രൈനുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ ഒരു വഴിത്തിരിവാകും ഉണ്ടാവുക. റഷ്യൻ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇത് സ്വാധീനിച്ചേക്കും.
ബഹുമുഖ ഉപരോധങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം, റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ഉഭയകക്ഷി ബന്ധങ്ങൾ ഉപയോഗിക്കാൻ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്‌താവന. റഷ്യ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യക്കുമേൽ അമേരിക്ക കഴിഞ്ഞ ഓഗസ്‌റ്റിൽ അധിക തീരുവ ചുമത്തിയത്.
Most Read| സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു