പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 1314 പേരാണ് മൽസര രംഗത്തുള്ളത്. ഇന്ത്യ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മൽസരിക്കുന്ന രാഘോപുർ, ബിജെപിയുടെ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി മൽസരിക്കുന്ന താരാപുർ എന്നിവിടങ്ങളിൽ ഉൾപ്പടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടത്തി തയ്യാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് പത്തിന് നടക്കും.
പിതാവ് ലാലുപ്രസാദ് യാദവുമായി ഇടഞ്ഞ് ആർജെഡിയിൽ നിന്ന് പുറത്തായ തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നുണ്ട്. പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റ് മരിച്ച കേസിൽ ജയിലിലായ ജെഡിയു സ്‌ഥാനാർഥി അനന്ത് സിങ് മൽസരിക്കുന്ന മൊക്കാമയിലും ഇന്നാണ് വോട്ടെടുപ്പ്.
നാടോടി ഗായിക മൈഥിലി താക്കൂർ (ബിജെപി-അലിനഗർ), ഭോജ്‌പുരി താരങ്ങളായ കേസരിലാൽ യാദവ് (ആർജെഡി- ഛപ്ര), റിതേഷ് പാണ്ഡെ (ജൻ സുരാജ് പാർട്ടി- കർഗഹർ) എന്നിവരും ഇന്ന് ജനവിധി തേടുന്നവരാണ്. ബിജെപിയുടെ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ നാലുതവണ വിജയിച്ച ലഖിസരായിയിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്.
ലാലു കുടുംബത്തിന്റെ കുത്തക മണ്ഡലമായ രാഘോപുരിൽ ഹാട്രിക് വിജയം തേടിയാണ് തേജസ്വി യാദവ് മൽസരിക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തോൽപ്പിച്ച സതീഷ് കുമാർ യാദവാണ് ഇത്തവണയും എതിരാളി. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ആർജെഡിയുടെ അരുൺ കുമാർ സാഹയുമാണ് താരാപുരിൽ ഏറ്റുമുട്ടുന്നത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































