തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന ഉപാധിയോടെയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ ആണ് ഹരജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ഒളിവിൽ കഴിയുന്ന രാഹുലിന് പുറത്തേക്ക് വരാൻ സാധിക്കും.
ഹോം സ്റ്റേയിലെത്തിച്ചു പീഡിപ്പിച്ചെന്ന് കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസുകാരി നൽകിയ പരാതിയിലാണ് കേസ്. യുവതി കെപിസിസിക്ക് നൽകിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
എന്നാൽ, പരാതിക്കാരിയുടെ പേര് പോലും ഇല്ലാതെ ലഭിച്ച ഇ-മെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും രാഹുൽ ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബലാൽസംഗ കേസിൽ ഹൈക്കോടതി കഴിഞ്ഞദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഈ കേസ് ഈമാസം 15ലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിലാണ് ആദ്യത്തെ കേസ്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































