ആര് വാഴും ആര് വീഴും? വിധി കാത്ത് കേരളം; ശുഭപ്രതീക്ഷയിൽ മുന്നണികൾ

നാളെ രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്.

By Senior Reporter, Malabar News
Kerala Local Body Election 2025
Ajwa Travels

തിരുവനന്തപുരം: ഏഴ് ജില്ലകൾ കൂടി ഇന്നലെ വിധിയെഴുതിയതോടെ സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ ജനവിധി അറിയാം. രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്.

ബ്ളോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ അതത് സ്‌ഥാപനങ്ങളുടെയും വോട്ടെണ്ണും. ആദ്യം പോസ്‌റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ആദ്യം ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം വരും. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പൂർണഫലം അറിയാനാകും.

കഴിഞ്ഞ 15 വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ. ആകെയുള്ള 2.86 കോടി വോട്ടർമാരിൽ 2.11 കോടി പേർ വോട്ട് ചെയ്‌തു. പോളിങ് ശതമാനം 73.69. 2020ൽ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പിലേതിനേക്കാൾ കുറവാണിത്. അന്ന് 75.95 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കുകളിൽ നേരിയ മാറ്റം വരാം.

ആദ്യഘട്ടമായി ചൊവ്വാഴ്‌ച വോട്ടെടുപ്പ് നടന്ന തെക്കൻ ജില്ലകളിൽ പോളിങ് ശതമാനം കുറഞ്ഞിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 70.91 ശതമാനമായിരുന്നു പോളിങ്. ഇന്നലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.

തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്ക് പോളിങ് കൂടുതലായിരുന്നു. 74.52 ശതമാനമാണ് വടക്കൻ ജില്ലകളിൽ രേഖപ്പെടുത്തിയത്. ജില്ലകളിൽ ഇത്തവണ ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 66.78 ശതമാനം. കൂടുതൽ വയനാടും നിലനിർത്തി. 78.03 ശതമാനം. കോർപറേഷനുകളിൽ ഏറ്റവും കുറഞ്ഞ പോളിങ് തിരുവനന്തപുരത്താണ്. 58.29%. കൂടുതൽ കണ്ണൂരും. 70.32%.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ ആര് വാഴുമെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കി. ആധിപത്യം തുടരാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് യുഡിഎഫ് കരുതുന്നത്. കരുത്ത് കാണിക്കാനാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE