ധാക്ക: അടുത്തമാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ടീം പിൻമാറി. ടീമിന്റെ മൽസരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇത് പരിഗണിച്ചില്ല.
കഴിഞ്ഞദിവസം ചേർന്ന ഐസിസി ബോർഡ് യോഗം ബംഗ്ളാദേശിന്റെ ആവശ്യം വോട്ടിനിട്ട് തള്ളിയിരുന്നു. തീരുമാനം അറിയിക്കാൻ ബംഗ്ളാദേശിന് 24 മണിക്കൂർ സമയവും അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ളാദേശ് നിലപാട് പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകില്ലെന്നാണ് ബംഗ്ളാദേശ് ഇന്ന് പ്രഖ്യാപിച്ചത്.
തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് ബംഗ്ളാദേശ് താരങ്ങളെയും കായിക ഉപദേഷ്‌ടാവ് ആസിഫ് നസ്റുലിനെയും ബിസിബി ഉദ്യോഗസ്‌ഥർ കണ്ടിരുന്നു. ബംഗ്ളാദേശിന് പകരം സ്‌കോട്‌ലൻഡ് ലോകകപ്പിന് യോഗ്യത നേടും. റാങ്കിങ് പരിഗണിച്ചാണ് സ്‌കോട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തുന്നത്.
മൽസരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ളാദേശിന്റെ ആവശ്യം. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ബംഗ്ളാദേശ് ബോർഡ് ആരോപിച്ചെങ്കിലും പാക്കിസ്‌ഥാൻ മാത്രമാണ് ഇതിനെ പിന്തുണച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലും ഒറ്റപ്പെട്ടതോടെയാണ് മൽസരിക്കാനില്ലെന്ന് ബംഗ്ളാദേശ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങൾ മാറിയിട്ടില്ലെന്ന് ആസിഫ് നസ്‌റുൽ പ്രതികരിച്ചു. ”ഞങ്ങളുടെ താരങ്ങൾ കഠിനാധ്വാനം ചെയ്‌താണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് സുരക്ഷയിൽ ആശങ്ക ഉന്നയിച്ചത്. ഞങ്ങൾ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല”- ആസിഫ് നസ്‌റുൽ പറഞ്ഞു.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു







































