തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിയിരിക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്‌റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും.
തിരുവനന്തപുരത്തെ വിവിധ സ്‌റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്‌ഥരിൽ നിന്നും അനുമതി ലഭിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക. ഫെബ്രുവരി എട്ടിന് കട്ടിളപ്പാളി കേസിൽ പോറ്റി അറസ്‌റ്റിലായി 90 ദിവസം പിന്നിടും. 90 ദിവസമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങാം.
ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളിക്കേസ് കൂടിയുള്ളതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. ഈ കേസിൽ റിമാൻഡിൽ തുടരുകയാണ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചത്.
അതേസമയം, വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. ശാസ്‌ത്രീയ പരിശോധനാ ഫലത്തിൽ വിഎസ്എസ്‌സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15ന് മുൻപ് കുറ്റപത്രം നൽകാനാണ് നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിൽ ജാമ്യം ലഭിച്ച മുരാരി ബാബു ജയിൽ മോചിതനായിരുന്നു.
Most Read| കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം വിതരണം ഉൾപ്പടെയുള്ള കരാറുകൾക്ക് സാധ്യത




































