തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ഇന്ന് മുതൽ. അടിയന്തിര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്കരണത്തിൽ നിന്ന് ഒഴിവാക്കും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവർഷത്തിലേറെയായി നടത്തിവരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി, അധ്യാപക ബഹിഷ്കരണം ആരംഭിക്കുന്നത്.
മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കും. ഒപിയും അധ്യാപനവും ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലാവും. ഫെബ്രുവരി ഒമ്പതുമുതൽ അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാല പരീക്ഷാ ജോലികളും ബഹിഷ്കരിക്കും.
കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, പോസ്റ്റുമോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല. ഒരുവർഷത്തോളമായി പ്രത്യക്ഷവും പരോക്ഷവുമായ സമരമാർഗങ്ങൾ ഡോക്ടർമാർ നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് കാര്യമായ ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്.
ഇതോടെയാണ് സമരം കടുപ്പിച്ച് ഡോക്ടർമാർ രംഗത്തുവന്നത്. ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പളപരിഷ്കരണ കുടിശിക അനാവശ്യമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ പെൻഷൻ സീലിങ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക എന്നിവയാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ




































