ന്യൂഡെൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം. കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ ഓർമക്കുറിപ്പ് രാഹുൽ സഭയിൽ വായിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്.
പുറത്തിറങ്ങാത്ത പുസ്‌തകം വായിക്കാനാകില്ലെന്ന് സ്‌പീക്കർ ഓം ബിർള രാഹുലിനോട് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. രാഹുൽ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ടു. രാജ്‌നാഥ് സിങ്ങും രാഹുൽ ഗാന്ധിയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഹുലിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി.
പുസ്‌തകം ഇറക്കാൻ നരവനയെ സർക്കാർ അനുവദിച്ചില്ലെന്ന് രാഹുൽ സഭയിൽ ആരോപിച്ചു. ബിജെപി എംപി തേജസ്വി കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തേയും സംസ്‌കാരത്തെയും ചോദ്യം ചെയ്‌തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് സഭയിലെ അന്തരീക്ഷം കലുഷിതമായത്.
നരവനയുടെ പുറത്തിറങ്ങാത്ത പുസ്‌തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. രാഹുലിന്റെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെ തുടർന്ന് സഭാ നടപടികൾ നാലുമണിവരെ നിർത്തിവെച്ചു.
ജനറൽ നരവന എഴുതിയ ഓർമക്കുറിപ്പ് ‘ഫോർ സ്‌റ്റാർസ് ഓഫ് ഡെസ്‌റ്റിനി’ ഒരുവർഷത്തിലേറെയായി സർക്കാരിന്റെ മുന്നിലുണ്ട്. എന്നാൽ, കേന്ദ്രം ഇതുവരെ പ്രസിദ്ധീകരണത്തിന് അനുമതി നൽകിയിട്ടില്ല. 2023 ഡിസംബറിൽ നരവനയുടെ പുസ്‌തകത്തെ ചൊല്ലി വിവാദം ഉയർന്നിരുന്നു. 2024 ഏപ്രിലിൽ പുറത്തിറക്കാനായി തയ്യാറാക്കിയതായിരുന്നു പുസ്‌തകം.
പ്രതിരോധ മന്ത്രാലയമാണ് ഇതിന് ആവശ്യമായ ക്ളിയറൻസ് നൽകേണ്ടത്. മുതിർന്ന സൈനിക ഉദ്യോഗസ്‌ഥർ പുസ്‌തകം ഇറക്കുമ്പോൾ അതിലെ കാര്യങ്ങൾ കേന്ദ്രം പരിശോധിച്ച് ക്ളിയറൻസ് നൽകേണ്ടതുണ്ട്. അഗ്‌നിപഥ് സ്‌കീം, ഗൽവാനിലെ സംഘർഷം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക







































