തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹരജിയിൽ വാദം പൂർത്തിയായി. ഈമാസം 12ന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.
ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ശിക്ഷ നിയമപരമായി നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അപ്പീൽ ഹരജിയിൽ വാദം ഇതിന് ശേഷമാകും നടക്കുക. ആന്റണി രാജുവിന്റെ ശിക്ഷാവിധി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിക്കുന്നത്. അതേസമയം, ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും അയോഗ്യനാക്കപ്പെട്ട എംഎൽഎ സ്‌ഥാനം തിരികെ ലഭിക്കില്ല. ഒപ്പം പ്രതി കുറ്റക്കാരനെന്ന വിധിയും നിലനിൽക്കും.
രണ്ടുവർഷത്തിന് മുകളിൽ വിചാരണ കോടതി ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായത്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!








































