തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീൽ നൽകിയത്.
ഇതോടെ, ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. ജസ്‌റ്റിസ് സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തിരഞ്ഞെടുപ്പിൽ മൽസര വിലക്കും നേരിടുകയാണ് ആന്റണി രാജു. രാഷ്‌ട്രീയ ഭാവി തകർക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നാണ് ആന്റണി രാജു ഹൈക്കോടതിയിൽ വാദിച്ചത്.
ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. പിന്നാലെ അദ്ദേഹം എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. രണ്ടുവർഷത്തിന് മുകളിൽ വിചാരണ കോടതി ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായത്.
ഇതിനെതിരെ അപ്പീൽ പരിഗണിച്ച സെഷൻസ് കോടതി ശിക്ഷ തടയാൻ വിസമ്മതിച്ചു. ഇത് ചോദ്യം ചെയ്‌താണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| പരിശീലന ക്ളാസ് ഗുണമായി; സിപിആർ നൽകി യുവതിയെ രക്ഷിച്ച് അമൃതയും ഷിംനയും






































