കോട്ടയം: പാർട്ടി വിട്ടവർ വർഗ വഞ്ചനയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഒറ്റപ്പെടും. ഇക്കാര്യത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. കണ്ണൂരിൽ പാർട്ടിവിട്ട ടികെ. ഗോവിന്ദനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയാണ്. അതിന് തന്റെ അംഗീകാരം ഇല്ലായിരുന്നു എന്ന ടികെ. ഗോവിന്ദന്റെ വാദം ശരിയല്ലെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.
ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുത്തതിൽ വൻ അഴിമതി നടന്നെന്ന എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാലിന്റെ ആരോപണത്തിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. കെസി. വേണുഗോപാലിന്റെ പാർട്ടിയുടെ സംസ്‌കാരം വെച്ചാണ് ബാർ ലൈസെൻസിൽ കോഴയുണ്ടെന്ന ആരോപണം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹരിയാനയിൽ സീറ്റ് കുംഭകോണ ആരോപണം നേരിടുന്നയാളാണ് ഇവിടെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. അഴിമതിയില്ലാത്ത സംസ്‌ഥാനമായാണ് കേരളം മാറുന്നത്. എൽഡിഎഫ് വന്നതുകൊണ്ടാണ് ഇത് സാധ്യമായത്. ആർക്കാണ് കപട ആത്‌മവിശ്വാസം എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. ജനങ്ങൾക്കൊപ്പമാണ് എൽഡിഎഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക ഉപരോധമാണ് സംസ്‌ഥാനത്ത് കേന്ദ്രം ഏർപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കേണ്ട പ്രതിപക്ഷം നിഷേധാൽമക നിലപാടാണ് സ്വീകരിച്ചത്. ഇത് മറികടന്നാണ് നാടിന്റെ മുന്നേറ്റം. കോർപറേറ്റുകൾക്കായി നാടിനെ കേന്ദ്രത്തിന്റേത്. ജനങ്ങളോടൊപ്പം നിൽക്കുന്ന നയമാണ് എൽഡിഎഫിന്റേത്.
റബർ കർഷക പ്രതിസന്ധിക്ക് കാരണം ദേശീയ നയങ്ങളാണ്. കോൺഗ്രസും ബിജെപിയും സ്വീകരിച്ചുവരുന്ന നയങ്ങൾ കാരണമാണ് റബർ മേഖല പ്രതിസന്ധിയിലായത്. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അസിയാൻ കരാറിന്റെ ഏറ്റവും ദുരിതം റബർ കർഷകർക്കാണ്. ഇതേ നയം തന്നെയാണ് ബിജെപിക്കും. എന്നാൽ, റബർ കർഷകരെ ചേർത്തുനിർത്തുന്ന സമീപനമാണ് സംസ്‌ഥാന സർക്കാരിന്. കർഷകർക്ക് താങ്ങുവില സംസ്‌ഥാനം കേരളമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| വിയർത്ത് കുളിച്ച് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്





































