ന്യൂഡെൽഹി: രാജ്യത്ത് മാവോയിസ്‌റ്റ് ഭീഷണി ഒഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്‌റ്റ് ഭീഷണി മാർച്ച് 31ന് മുൻപ് തുടച്ചുനീക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാർഥ്യമായെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ മാവോയിസം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
മാവോയിസ്‌റ്റ് ആക്രമണങ്ങളുടെ കോട്ടയായിരുന്ന ഛത്തീസ്‌ഗഡിലെ ബസ്‌തർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. ഇവിടെ മാവോയിസം ഏതാണ്ട് പൂർണമായി തുടച്ചുനീക്കപ്പെട്ടു. ബസ്‌തറിലെ ഓരോ ഗ്രാമത്തിലും സ്‌കൂൾ സ്‌ഥാപിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചു. മേഖലയിലെ ഓരോ ഗ്രാമത്തിലും റേഷൻ കടകൾ തുറക്കാൻ നടപടിയെടുത്തു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും സ്‌ഥാപിച്ചു. ജനങ്ങൾക്ക് ആധാർ കാർഡുകളും റേഷൻ കാർഡുകളും നൽകിയെന്നും അമിത് ഷാ പറഞ്ഞു. ‘ചുവപ്പ് ഭീകരത’യുടെ നിഴൽ പതിഞ്ഞതുകൊണ്ടാണ് ബസ്‌തറിലെ ജനങ്ങൾ പിന്നിലാക്കപ്പെട്ടത്. അതുകൊണ്ടാണ് വികസനം അവരിലേക്ക് എത്താൻ വൈകിയത്.
ഇന്ന് ആ നിഴൽ നീങ്ങി. മാവോയിസ്‌റ്റുകൾ ആയുധങ്ങൾ താഴെ വയ്‌ക്കണം. അങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കും. ആക്രമണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ശക്‌തമായ ഭാഷയിൽ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ഒഡീഷയിൽ കഴിഞ്ഞ വ്യാഴാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചിരുന്നു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ ബിഎസ്എഫ്, സിആർപിഎഫ് സംയുക്‌ത സേന വധിച്ചത്. ഇയാൾക്കൊപ്പം രണ്ട് വനിതകൾ ഉൾപ്പടെ ആറ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
ഉയികെയുടെ തലയ്‌ക്ക് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഒട്ടേറെ മുതിർന്ന മാവോയിസ്‌റ്റ് നേതാക്കൾ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിന് പ്രവർത്തകർ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്‌തു. 2026 മാർച്ചോടെ രാജ്യം മാവോയിസ്‌റ്റ് മുക്‌തമാക്കുമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































