കൊച്ചി: ലോകായുക്‌തയുടെ അധികാരപരിധി വെട്ടികുറച്ചുള്ള സംസ്‌ഥാന സർക്കാരിന്റെ നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ, ജസ്‌റ്റിസ് വിഎം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റെ തീരുമാനം.
ഭേദഗതിയിൽ ഹൈക്കോടതി ചില മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ലോകായുക്‌ത ശുപാർശ സമർപ്പിച്ച് മൂന്നുമാസത്തിനകം നിയമസഭ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട് അംഗീകരിച്ചതായി കണക്കാക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്‌ഥാനത്ത് നിന്ന് നീക്കാനുള്ള ലോകായുക്‌തയുടെ അധികാരം വെട്ടിക്കുറച്ച രണ്ടാം പിണറായി സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ശക്‌തി പകരാൻ കൊണ്ടുവന്ന ലോകായുക്‌ത നിയമത്തെ നിയമഭേദഗതി നിഷ്‌ക്രിയമാക്കും എന്നായിരുന്നു ചെന്നിത്തല അടക്കമുള്ളവർ ആരോപിച്ചത്. നിയമസഭ പാസാക്കിയ ലോകായുക്‌ത നിയമഭേദഗതി ബില്ലിന് രാഷ്‌ട്രപത്രി അംഗീകാരം നൽകിയിരുന്നു.
അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14ആം വകുപ്പ് പ്രകാരം ലോകായുക്‌തയ്‌ക്ക് മുൻപ് സാധ്യമായിരുന്നു. എന്നാൽ, മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്‌ക്കും പുനഃപരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഭേദഗതി.
ഇതാണ് ഇപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചിരിക്കുന്നത്. ഭേദഗതി രാഷ്‌ട്രപത്രി അംഗീകരിച്ച് നിയമമായതിന് പിന്നാലെ ഹൈക്കോടതിയും ഇക്കാര്യം ശരിവെച്ചത് സംസ്‌ഥാന സർക്കാരിന് ആശ്വാസമായി.
Most Read| സെൻസസ് 2027 നാളെ മുതൽ; ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണം




































