ഇടുക്കി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ തെളിവുകൾ മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് കുഴൽനാടൻ ഇന്നലെ ആരോപിച്ചത്.
അന്നത്തെ ജലസേചന മന്ത്രിയായിരുന്ന ടി. തോമസിനും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും എൽഡിഎഫിലെ മറ്റു നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന് തെളിവായി, കെ. കൃഷ്ണൻ കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണവും മാത്യു കുഴൽനാടൻ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഇന്ന് മാദ്ധ്യമങ്ങളെ കണ്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്. 2019 മേയ് 31ലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. മഴയെത്തും മുൻപേ തോട്ടപ്പള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവ് ഇറക്കിയിരുന്നുവെന്നും പ്രളയം തടയുന്നതിനേക്കാൾ സർക്കാരിന് പ്രധാനം കരിമണലായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു.
മുൻ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലിൽ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം കടുപ്പിക്കുന്നത്. പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷൻ വകുപ്പ് നടത്തിയത് കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ്.
ഇറിഗേഷൻ വകുപ്പിന് എന്താണ് കരിമണലിൽ കാര്യം? സഭയിൽ താൻ പ്രശ്നങ്ങൾ ഉന്നയിച്ചാൽ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും. വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തേക്കും. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ





































