തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ നിലവിലെ ജില്ലാ ഗവ. പ്‌ളീഡർ ടി. ഗീന കുമാരിയെ സർക്കാർ പദവിയിൽ നിന്ന് നീക്കി. അഡീഷണൽ ഗവ. പ്‌ളീഡർ എആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്നതിനായി മുൻ ഗവ. പ്‌ളീഡർ അഡ്വ. എ. സന്തോഷ് കുമാറിനെ പുതിയ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായും നിയമിച്ചു.
കേസിലെ ഒമ്പതാം പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിൽ വീഴ്‌ചയാണ് ഗീന കുമാരിക്കെതിരായ നടപടിക്ക് പിന്നിൽ. കേസിൽ ജാമ്യം ലഭിച്ച ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഒത്തുകളിയാണെന്നും ഗൗരവകരമായ വീഴ്‌ചയാണെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ സമീപനമാണ് അവർ കോടതിയിൽ സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രിയും നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഉദ്യോഗസ്‌ഥനായ മ്യൂസിയം എസ്എച്ച്ഒ പ്രശാന്തും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്‌ഥാനത്തിലാണ് കേസിൽ ഹാജരാകുന്നതിന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഗൂഢാലോചനയും പ്രോസിക്യൂട്ടർ തലത്തിൽ ഒത്തുകളിയും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
റെയ്‌ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്‌ഥരുടെ കാറാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. തുടർന്ന് 25 സിപിഎം പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മേയ് 27നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയത്. എട്ടുമണിക്കൂറോളം പരിശോധന നീണ്ടു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































