കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ നിയന്ത്രണവിധേയം. നിപ്പ രോഗബാധിതന്റെ ഒരാഴ്‌ചയ്‌ക്കുള്ളിലെ രണ്ട് സ്രവ സാമ്പിളുകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്.
തുടർ ചികിൽസാ നടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റെയ്ൻ പൂർത്തിയാക്കിയെന്നും കൃത്യമായ രോഗനിർണയത്തിന്റെയും ശക്‌തമായ പരിശോധനാ നടപടികളുടെയും വിജയമാണിതെന്നും മന്ത്രി പറഞ്ഞു. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്‌ക്ക് പ്രദേശത്തെ നിപ്പ രഹിതമായി പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെയും ഇന്ന് ക്വാറന്റെയ്‌നിൽ നിന്നും ഒഴിവാക്കി. ഇതിൽ രണ്ടുപേർ രോഗബാധിതന്റെ കുടുംബാംഗങ്ങളും രണ്ടുപേർ ആരോഗ്യ പ്രവർത്തകരുമാണ്. നിരീക്ഷണ വേളയിൽ ഇവർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായില്ല.
അതേസമയം, നിപ്പ ഭീതി ഒഴിയുമ്പോഴും സംസ്‌ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുകയാണ്. ഇന്ന് എട്ടുപേർക്കാണ് പുതുതായി ഷിഗെല്ല സ്‌ഥിരീകരിച്ചത്. കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ രണ്ടുപേർക്കും തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോ കേസുമാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ ജൂൺ മാസത്തിൽ മാത്രം സംസ്‌ഥാനത്ത് 205 പേർക്കാണ് ഷിഗെല്ല രോഗം റിപ്പോർട് ചെയ്‌തത്. ആറുമരണവും ഉണ്ടായി. ഈവർഷം ഇതുവരെ 281 പേർക്കും രോഗം റിപ്പോർട് ചെയ്‌തു.
Most Read| കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി




































