കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില വർധിപ്പിക്കുന്നു. എല്ല് ഉള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വില വർധിപ്പിക്കുന്നത്. ഈമാസം 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും.
ഓൾ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ എല്ല് ഉള്ള ഇറച്ചിക്ക് 340 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 360 രൂപയുമാണ് വില. അനിവാര്യമായ വില വർധനവിനോട് ജനം സഹകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതാണ് വിലവർധനവിന് കാരണം. കർണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങി എല്ലാ സംസ്‌ഥാനങ്ങളിലും കാലികൾക്ക് അനിയന്ത്രിതമായ വിലവർധനവാണ്. ഇതോടൊപ്പം, മാംസ വ്യാപാരത്തിന്റെ ഉപോൽപ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവക്ക് വിലയിടിവും ഉണ്ടായി.
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കാലിവരവ് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. കന്നുകാലി വാഹനങ്ങളെ തടഞ്ഞുനിർത്തി കൊണ്ടുപോകുന്ന അവസ്‌ഥയും ഉണ്ട്. ഇതുകാരണമാണ് മാംസ വ്യാപാരികളെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയതെന്ന് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് ടികെ. സാദിഖ് പറഞ്ഞു.
Most Read| വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി



































