കൊച്ചി: അമ്മ പ്രസിഡണ്ട് ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ ഒരുവിഭാഗം നടിമാർ. അമ്മയിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേത മേനോൻ ശ്രമിച്ചെന്നും പരാതി പറഞ്ഞ അൻസിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും ഇവർ ആരോപിച്ചു.
മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായ വിശ്വനാഥ് എന്നീ നടിമാരാണ് വാർത്താസമ്മേളനം നടത്തി ശ്വേതക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അൻസിബയെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് അമ്മയിൽ നടന്നതെന്ന് മാലാ പാർവതി ആരോപിച്ചു.
സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ അവകാശപ്പെട്ടു. അമ്മയിൽ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് മാലാ പാർവതി പറഞ്ഞു. വർഗീയ ധ്രുവീകരണം നടത്താൻ ശ്വേത ശ്രമിച്ചു എന്നത് ആരോപണം അല്ല അനുഭവമാണെന്ന് പറഞ്ഞ ഇവർ, ബിജെപി മുൻ കൗൺസിലർ പത്മജയുടെ അഭിമുഖം എടുത്ത് കാണിച്ചു.
അദാനി ഗ്രൂപ്പിൽ നിന്ന് അമ്മ സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് പത്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോ ആണ് മാലാ പാർവതി വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും തങ്ങൾക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി.
എന്തോ ഒരു അജണ്ട നടപ്പിലാക്കാനാണ് ശ്വേതയുടെ തിരിച്ചുവരവ് എന്ന് സംശയിക്കുന്നു. ബിജെപി അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്മിപ്രിയയുടെ കൂട്ടുകെട്ട് അതിന് ഉദാഹരണമാണ്. അൻസിബയ്ക്ക് പിന്നിൽ മതതീവ്രവാദികൾ ഉണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എങ്കിൽ തെളിവ് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് മാലാ പാർവതി ചോദിച്ചു. കോടതി വിധിയില്ലാതെ ശ്വേതാ മേനോൻ അമ്മ ഓഫീസിൽ വന്നാൽ തടയുമെന്നും അവർ പറഞ്ഞു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































