കീവ്: റഷ്യക്ക് നേരെ പ്രകോപനവുമായി യുക്രൈൻ. റഷ്യയിലെ സൈനിക വ്യോമത്താവളത്തിനും സ്‌പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്‌തമായ മിസൈലാക്രമണം നടത്തിയതായി യുക്രൈൻ വ്യക്‌തമാക്കി. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ പിന്തുണയ്‌ക്കുന്ന പ്രോഗ്രസ് റോക്കറ്റ് കേന്ദ്രത്തിന് നേരെയാണ് യുക്രൈൻ മാരക പ്രഹരമേൽപ്പിച്ചത്.
അതിർത്തിയിൽ നിന്നും 900 കിലോമീറ്റർ ഉള്ളിലുള്ള റോക്കറ്റ് ഗവേഷണ കേന്ദ്രത്തിന് നേരെ ഫ്‌ളെമിങ്ങോ ക്രൂയിസ് മിസൈലുകളാണ് പ്രയോഗിച്ചതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി എക്‌സിലൂടെ പറഞ്ഞു. യുക്രൈനെ ആക്രമിക്കാൻ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ പ്രധാന താവളമാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ യുദ്ധശേഷി തകർക്കേണ്ടത് സമാധാനത്തിന് അനിവാര്യമാണെന്നും സെലെൻസ്‌കി ഓർമിപ്പിച്ചു. റഷ്യയിലെ നിഷ്‌നി നോവ്‌ഗോറോഡ് മേഖലയിലെ വ്യോമത്താവളത്തിലും പ്രോഗ്രസ് റോക്കറ്റ് ആൻഡ് സ്‌പേസ് സെന്ററിലും തങ്ങളുടെ മിസൈലുകൾ കൃത്യമായി പതിച്ചതായി യുക്രൈൻ ജനറൽ സ്‌റ്റാഫ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് ഇരു കേന്ദ്രങ്ങളിലും വൻ തീപിടിത്തമുണ്ടായി. സ്‌പേസ് എക്‌സിന്റെ സ്‌റ്റാർലിങ്കിന് ബദലായി റഷ്യ വികസിപ്പിച്ചു വരുന്ന രസ്വെറ്റ് ബ്രോഡ്ബ്രാൻഡ് ശൃംഖലയ്‌ക്കുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റുകൾ നിർമിക്കുന്നത് ഈ പ്ളാന്റിലാണ്. യുക്രൈനിലെ ഡ്രോൺ പ്രവർത്തനങ്ങൾക്കും ആശയവിനിമയങ്ങൾക്കും സ്‌റ്റാർലിങ്ക് വലിയ സഹായം നൽകുന്നുണ്ട്. എന്നാൽ, റഷ്യയിൽ ഇതിന് അനുമതി ഇല്ലാത്തതിനാലാണ് അവർ സ്വന്തം ശൃംഖല നിർമിക്കാൻ ശ്രമിക്കുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































