തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെട്ട ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേയിൽ ലയിക്കുന്നതോടെ സതേൺ റെയിൽവേക്കും കേരളത്തിനും വലിയ നഷ്‌ടമാണ് സംഭവിക്കുന്നത്. സംസ്‌ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷൻ വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കണം എന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
അടിയന്തര പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കും. സംസ്‌ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. ഉള്ളാൾ ഉൾപ്പടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്‌റ്റേൺ റെയിൽവേയിലെ മൈസൂർ ഡിവിഷനിലേക്ക് മാറ്റും. റെയിൽവേ മന്ത്രാലയമാണ് പാലക്കാടിന്റെ ജീവൻ നഷ്‌ടപ്പെടുത്തുന്ന ഉത്തരവിറക്കിയത്. ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി






































