കോഴിക്കോട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ആശങ്ക. 2006ൽ സേലം ഡിവിഷന്റെ രൂപവൽക്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പ് തന്നെ ആശങ്കയിലാണ്.
കർണാടകത്തിലെ പഴയ മൈസൂർ പോലെ പേരിനൊരു ഡിവിഷൻ മാത്രമായി പാലക്കാട് മാറുമെന്ന ആശങ്കയാണ് റെയിൽവേ ജീവനക്കാർ പങ്കുവെക്കുന്നത്. നടപടിയെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്.
മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങി മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂർ ഡിവിഷനായിരിക്കും. ട്രെയിനുകളുടെ യാത്രാദൂരം വെട്ടിക്കുറക്കുന്ന കാര്യത്തിലും മൈസൂർ ഡിവിഷന് തീരുമാനമെടുക്കാം.
മംഗളൂരുവിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിനാൽ പാലക്കാട് ഡിവിഷന് ഇനി മുതൽ യാത്രക്കാർക്ക് എമർജൻസി ക്വാട്ട അനുവദിക്കാനാകില്ല. ട്രെയിൻ മെയിന്റനൻസ് നടത്തുന്നതിനുള്ള സൗകര്യവും പാലക്കാട് ഡിവിഷന് നഷ്ടമാകും. മാത്രമല്ല, പുതിയ ട്രെയിനുകൾ ലഭിക്കുന്നതും കുറയും. പനമ്പൂർ ഗുഡ്സ് യാഡ് നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിന്റെ വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിക്കും.
ഇന്നലെയാണ് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. ഉള്ളാൾ ഉൾപ്പടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂർ ഡിവിഷനിലേക്ക് മാറ്റും. റെയിൽവേ മന്ത്രാലയമാണ് പാലക്കാടിന്റെ ജീവൻ നഷ്ടപ്പെടുത്തുന്ന ഉത്തരവിറക്കിയത്. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
നിലവിൽ റെയിൽവേയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. റെയിൽവേ മലയാളികളെ വെല്ലുവിളിക്കുന്നുവെന്ന് എംകെ രാഘവൻ എംപി കുറ്റപ്പെടുത്തി. നടപടിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Most Read| നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം; തുർക്കി





































