കർണാടക: കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവിൽ അരങ്ങേറിയ അക്രമപരമ്പരകളെ തുടർന്ന് നഗരത്തിലെ ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ആഗസ്റ്റ് 18 വരെ നീട്ടി. നാലിൽ കൂടുതൽ പേർ കൂട്ടംകൂടി നിൽക്കുന്നതിന് ഉൾപ്പെടെയുള്ള വിലക്ക് തുടരാനാണ് തീരുമാനം. കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളാണ് ഇവ രണ്ടും. ആദ്യഘട്ടത്തിൽ നഗരത്തിൽ മുഴുവനായും നടപ്പിലാക്കിയ നിരോധനാജ്ഞ പിന്നീട് ഈ രണ്ട് പ്രദേശങ്ങളിൽ മാത്രമായി ചുരുക്കിയിരുന്നു.
കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ് ഡി പി ഐയെ സംസ്ഥാനത്ത് പൂർണമായും നിരോധിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇത്തരമൊരു നീക്കത്തിന് പിന്നിലായിരുന്ന ബിജെപി നേതൃത്വത്തിന് കലാപം വലിയൊരു അവസരം തുറന്നു നൽകിയതായാണ് വിലയിരുത്തൽ. ഈ മാസം 20ന് ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
എസ്ഡിപിഐയുടെ നിരോധനം സംബന്ധിച്ചുള്ള തീരുമാനം തങ്ങളുടെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞദിവസം മന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞിരുന്നു. അക്രമത്തിൽ പങ്കെടുത്ത എല്ലാവരുടെയും സ്വത്ത് വകകൾ ഉൾപ്പെടെ കണ്ടുകെട്ടാനാണ് തീരുമാനമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.