തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടി ഉണ്ടാകില്ല. എംഎൽഎയുടെ പിഎയായ പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദ്ദേശം നൽകും. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയർന്നിരുന്നു.
വിഷയത്തിൽ എംഎൽഎയുടെ ഭാഗം കൂടി കേട്ട ശേഷം അന്തിമ റിപ്പോർട് തയ്യാറാക്കിയാൽ മതിയെന്നാണ് കെപിസിസിയുടെ തീരുമാനം. രമ്യ ഹരിദാസ് ഇന്നലെ പാലക്കാട്ടെത്തി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടപടി ഒഴിവാക്കാനുള്ള നീക്കമാണ് ഇന്നലെ നടന്നതെന്നാണ് വിവരം.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളിയിൽ കെപിസിസി ഇന്നലെ അച്ചടക്ക നടപടിയെടുത്തിരുന്നു. രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടിക്കാകെ നാണക്കേടായതോടെയാണ് കയ്യാങ്കളിയിൽ അതിവേഗ നടപടി സ്വീകരിച്ചത്. രമ്യക്കൊപ്പം സന്തതസഹചാരിയായി മണ്ഡലത്തിൽ എല്ലാ കാര്യത്തിലും പാളയം പ്രദീപ് ഇടപെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു.
നേരത്തെ, ആലത്തൂരിൽ പാളയം പ്രദീപ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. ആലത്തൂരിൽ രമ്യയുടെ തോൽവിക്ക് കാരണം പ്രദീപിന്റെ ഇടപെടലാണെന്നും പ്രാദേശിക നേതൃത്വം പരാതിപ്പെട്ടിരുന്നു. പ്രദീപ് സ്റ്റാഫാണെന്നായിരുന്നു രമ്യയുടെ വാദം. എന്നാൽ, നിയമസഭാ രേഖകളിൽ ഇതുവരെ പ്രദീപിന്റെ പേരില്ല.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































